Sunday, November 23, 2014

PC: MALAYALAMANORAMA



           വരിക സഖീ,
           നമുക്കീ പ്രണയത്തിന്റെ മലകയറ്റങ്ങളിൽ ഒരുമിച്ചാകാം...
          ദു:ഖത്തിൻ മലയിറക്കങ്ങളിൽ ഞാൻ നിനക്കു താങ്ങാകാം...

          സ്വപ്നങ്ങളിൽ നീയെനിക്കൊപ്പം നടക്കൂ,
          നേരിന്റെ സന്ധ്യകളിൽ ഞാൻ നിൻ നിഴലാകാം...

          സമൃദ്ധിതൻ മഴയിൽ നനയാം നമുക്കൊന്നായ് ,
          ദാരിദ്ര്യതാപത്തിൽ തണലാകാം ഞാൻ നിനക്ക്...

          വരിക നീ സഖീ,
          നമുക്കിന്നീ പ്രണയമലയൊരുമിച്ച് കയറാം,
          നാളെകൾ നമ്മുടെതാകട്ടെ........................



ഹൃദയപൂർവ്വം,

വിജിത

Thursday, November 20, 2014

    


           പെയ്യാൻ മറന്നു പോയ ഏതോ മഴയുടെ തണുപ്പുമായ് കാത്തുനിൽക്കുകയാണ് സായാഹ്നം, ഈ ക്ലാസ്സ്‌ മുറിയ്ക്കു പുറത്ത്. തുറന്നിട്ട ജാലകങ്ങൾക്കിടയിലൂടെ എന്നെ തൊട്ട് വിളിക്കുന്ന സുഖമുള്ള തണുപ്പിനെ, ഏതോ സ്വപ്നങ്ങളുമായി എത്തിനോക്കുന്ന ഉറക്കത്തെ, ആയിരമായിരം ചിന്തകളെ ഒക്കെ അതിജീവിച്ച് കൊണ്ട് ഞാൻ ശ്രദ്ധിക്കുവാൻ ശ്രമിക്കുകയായിരുന്നു.... ദുർബലമായ എന്റെ പരിശ്രമങ്ങൾക്കപ്പുറം ഞാൻ ആലസ്യത്തിന്റെ കരിമ്പടം പുതച്ച് തുറന്ന കണ്ണുകളോടെ സ്വപ്നലോകങ്ങളിലേക്ക് യാത്രയാവുകയാണ്.....



ഹൃദയപൂർവ്വം,
വിജിത

Saturday, November 15, 2014

                  


                                   അർത്ഥമറിയാത്ത നൂറു നൂറു വാചകങ്ങൾക്കിടയിൽ ഞാനും എന്റെ ചിന്തകളും കുരുങ്ങി കിടക്കുന്നു. ഇടയ്ക്ക് പരിചിതമായ ചില വാക്കുകൾ തലച്ചോറിനെ തട്ടിയുണർത്തുന്നു എന്നതൊഴിച്ചാൽ പൂർണ്ണമായൊരു നിദ്രയിലാണ് ഞാൻ; കണ്ണു തുറന്നു വെച്ചുള്ള ഉറക്കം....

                                എന്റെ മുൻപിലെ ബോർഡിൽ കാണുന്ന നെടുകയും കുറുകയുമുള്ള വരകൾ എന്താണ് എന്നെനിക്ക് യാതൊരു സൂചനയുമില്ല. പണ്ടാരുടെയോ കോപ്പി ബുക്കിൽ ഏതോ അദ്ധ്യാപിക വെട്ടികളഞ്ഞ പേജിൽ കണ്ടവയെ ഓർമിപ്പിക്കുന്ന ചില അവ്യക്തമായ വാക്കുകളും അവയ്ക്കിടയിൽ കാണാം. ഇവയൊക്കെ ജീവിതത്തിലൊരിലെങ്കിലും ഉപയോഗം വരുമോ? വെറുതെ പരീക്ഷ പേപ്പറുകൾ നിറയ്ക്കാൻ മാത്രമായെന്തിനാണ് ജീവിതത്തിന്റെ ഇത്രയധികം നിമിഷങ്ങൾ നഷ്ടമാക്കി കളയുന്നത്??
 
ഹൃദയപൂർവ്വം,
വിജിത  
 

Saturday, November 1, 2014

ശ്രീയുള്ള ഭാഷ

                       





                                 മലയാളത്തിന്റെ ഭാഷാന്തരങ്ങളിൽ ഒന്നും മറ്റൊന്നിനെക്കാളും താഴ്ന്നതോ ഉയർന്നതോ അല്ലെന്ന് പലപ്പോഴും വായിച്ചിട്ടും കേട്ടിട്ടു അംഗീകരിക്കാതിരുന്ന എന്റെ മുൻപിലേക്കാണ് 'ക്വോശി' വിളികളും 'പിരാന്ത്' പറച്ചിലുകളുമായി 'ച്വോറ്‌' കഴിക്കുന്ന അവൾ ചിരിച്ചു കൊണ്ട് കടന്നു വന്നത്.
                          ഔപചാരികതയുടെ ഇസ്തിരിയിട്ട മലയാളം പറഞ്ഞും എഴുതിയും ശീലിച്ച എനിക്ക് ഇടയ്ക്കു വരുന്ന നാവു പിഴകൾ പോലും എന്നെ ലജ്ജിപ്പിക്കുമ്പോഴാണ് പ്രാദേശിക ഭാഷയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് ഇവൾ തലയുയർത്തി നിൽക്കുന്നത്. ഞാനടങ്ങുന്ന 'പരിഷ്കൃത' ഭാഷാസ്നേഹികൾ ഇവളെ കല്ലെറിയുമ്പോൾ ഇടയ്ക്കെങ്കിലും ആ മനസ്സിൽ മുറിവേൽക്കുന്നുണ്ടാകാം.... എങ്കിലും, ആ മുറിവുകൾ അവളെ പശ മുക്കി ഇസ്തിരിയിട്ട ഭാഷ പഠിപ്പിക്കാതിരിക്കട്ടെ എന്ന് ഹൃദയംഗമായി ഞാൻ ആഗ്രഹിക്കുന്നു. കാരണം, ഈ ഭാഷാശൈലിയാണ് അവളെ വ്യത്യസ്തയാക്കുന്നത്; അതിന്റെ സൌന്ദര്യമോ പരിശുദ്ധിയോ അവകാശപെടാൻ കഴിയുന്ന മറ്റൊരു ഭാഷയും ഈ ഭൂമുഖത്തിൽ ഇല്ല...
                            അതുകൊണ്ട്, അവൾ അവളായി തന്നെ തുടരട്ടെ.........................
ഹൃദയപൂർവ്വം,
വിജിത