Saturday, April 5, 2014

കഴിഞ്ഞു പോയെൻ ബാല്യം




ബാല്യമെനിക്കില്ലയിനിയെന്നോർക്ക നീ   മനസ്സേ...
ഇരുൾ വീണു മങ്ങി, ആ സ്വപ്നങ്ങളിനിയില്ല,

കളിക്കൂട്ടുകാരില്ല,
കളിവഞ്ചിതന്നോർമകളുമിനിയില്ല...

പള്ളികൂടയാത്രയിനിയില്ല,
ഏറിയ കാത്തിരിപ്പിനോടുവിലായെത്തുന്ന
അവധികാലവുമിനിയില്ല...

അർത്ഥമില്ലാത്തോരാ പന്തയങ്ങളില്ല ,
മഞ്ചാടിക്കുരുക്കളും കുന്നിമണികളും
കാത്തുവയ്ക്കുവാൻ  ഇടവുമില്ല...
പുസ്തകത്താളിലൊളിപ്പിച്ച മയിൽപ്പീലിയെ-
ച്ചൊല്ലി   തർക്കങ്ങളുമിനിയില്ല...

വടി കണ്ടു വിറയ്ക്കുമാ ഉത്തരങ്ങളില്ല,
നിറമുള്ള റിബണുകളില്ല,
ബാക്കിവന്നൊരാ ചോക്കിൻ കഷണങ്ങൾ
മോഷ്ടിക്കുന്ന വിരുതരുമില്ല...

പാടവരമ്പിലൂടോടുവാൻ ബാല്യമിനിയില്ല,
കൗതുകമേറും ചോദ്യങ്ങളെൻ നാവിലിനിയില്ല...
അമ്മതൻ  സാരിതലപ്പിലിനിയെൻ കൈവിരൽ പിടിക്കില്ല;
അച്ഛന്റെ വിരലിൽ തൂങ്ങുവാനാവുന്ന
                                                        ബാല്യമെനിക്കിനിയില്ല...

കളിക്കോപ്പുകൾക്കായുള്ള വാശിയിനിയില്ല,
കുഞ്ഞു നേട്ടങ്ങൾ തൻ വലിയ സന്തോഷമിനിയില്ല,
പഞ്ചാരയുമ്മകളിനിയില്ല,
ചെറു പിണക്കങ്ങളുമിനിയില്ല...

മനസ്സേ, ഓർക്കുക ബാല്യം
എനിക്കിനിയില്ല.....
നഷ്ടമാകാത്തതാ ഓർമ്മകൾ മാത്രം...

ഹൃദയപൂർവ്വം,
വിജിത 


Tuesday, April 1, 2014

ഞാന്‍





പ്രണയിച്ചു ഞാന്‍ ജീവിതത്തെ,
അതിലുമേറെ മരണത്തെയും.

കണ്‍കളിലെതോ നക്ഷത്രത്തെ വഹിച്ചു,ഞാന്‍,
ഹൃദയത്തിലേറെ ശവകുടീരങ്ങളും.....

കാത്തു ഞാനൊരു പുഞ്ചിരി ചുണ്ടില്‍,
കണ്ണുനീരുറവയെന്‍ മനസ്സിലും...


ചൊല്ലി ഞാനായിരം കഥകള്‍,
ഒളിപ്പിച്ചു വച്ചെന്‍ നഷ്ടസ്വപ്നങ്ങളെ...

ഇതിലേതാണ് ഞാനെന്നറിയില്ല-
                                        യെനിക്കു പോലും....
നിങ്ങള്‍ അറിയുന്നതും എന്നെ,
ഞാനൊളിപ്പിച്ചു വച്ചതും എന്നെ....
ഹൃദയപൂർവ്വം,
വിജിത