Sunday, August 11, 2024

തബീഥാ - ഒരു ചെറു ചിന്ത

അന്ന് യോപ്പയിലെ ഒരു വീട്ടിൽ നിന്ന് നിലവിളിയുയർന്നു. അതേ, അവിടെ തബീഥായെ തേടി മരണമെത്തിയിരിക്കുന്നു... അവൾ തുന്നി പൂർത്തിയാക്കാത്ത ഉടുപ്പുകൾ, ഇനിയുമെടുക്കാത്ത പുത്തൻ തുണിത്തരങ്ങൾ ഒക്കെ അവളുടെ നന്മയുടെ ഓർമയായി അവിടെ നിറഞ്ഞിരുന്നു. അനേകർക്ക്‌ ഉപകാരിയായവളെ മരണം കൊണ്ടു പോയി എന്നത് അവിടെ കൂടിയിരുന്നവരിൽ തേങ്ങലുയർത്തി. 

ദുഃഖം തളം കെട്ടി നിന്ന ആ വീട്ടിലേക്കാണ് പത്രോസ് കടന്നു വന്നത്. യോപ്പയിലെ ആ നന്മവൃക്ഷത്തെ അങ്ങനെ മരണത്തിന് വിട്ടുകൊടുക്കുന്നത് ശരിയല്ല എന്ന് അപ്പോസ്തലന് തോന്നി കാണണം; താൻ മുട്ടുമടക്കി അവൾക്കായി പ്രാർത്ഥിച്ചു. ജീവൻ്റെ  ഉടമസ്ഥന് അവൾക്കു ജീവൻ നല്കുവാൻ മനസ്സായി; തനിക്കു വേണ്ടി കരഞ്ഞവരുടെ മുൻപിൽ ജീവനുള്ളവളായി അവൾ എഴുന്നേറ്റു നിന്നു ! 

മരണത്തിൽ നിന്ന് പോലും തിരികെ കൊണ്ടുവരുന്ന ഒരു നന്മ അവളിലുണ്ടായിരുന്നു. ആരുമില്ലാത്തവരുടെ ജീവിതത്തിൽ ഒരു മെഴുകുതിരി പോലെ എരിയുവാൻ അവൾ ഇനിയും ഉണ്ടാകണമെന്ന് സ്വർഗ്ഗസ്ഥനായ പിതാവിനെ ചിന്തിപ്പിച്ച നന്മ! 

നമ്മിൽ അങ്ങനെയൊരു ഫലം നമ്മുടെ നാഥൻ കണ്ടെത്തുമോ? 


ഹൃദയപൂർവ്വം ,

വിജിത 


Sunday, May 19, 2024

വാക



 പൊള്ളുന്ന വേനലിലും പ്രതീക്ഷകള്‍ കൊണ്ടു നീ ചുവന്നുവല്ലോ സഖീ...


ഹൃദയപൂര്‍വ്വം, 
വിജിത

കഥകളിലും കവിതകളിലും ജീവിച്ചിരുന്നവള്‍ ഇന്ന് വാക്കുകള്‍ക്ക് വേണ്ടി പരതുകയാണ്... 

അക്ഷരങ്ങള്‍  അവളുടെ വിരലുകള്‍ക്ക് അന്യമായത് അവള്‍ തിരിച്ചറിയുന്നു. 

ശൂന്യമായ മനസ്സും നഷ്ടഭാരം പേറുന്ന ഹൃദയവുമായി എന്തിനാണിങ്ങനെ  ചങ്ങലകളില്‍ തുടരുന്നത്?


~ വിജിത 

 



മഴ കൊണ്ട് തണുത്ത പകലുകളില്‍ മടിയുടെ പുതപ്പു മൂടി ഉറങ്ങാൻ കൊതിയുള്ളവളെ,  ഉത്തരവാദിത്വത്തിന്റെ മണിയടിച്ചു നന്നേ രാവിലെ ഉണര്‍ത്തുന്നു ജീവിതം....


~ വിജിത 

അമ്മ

 ഒരു കൊച്ചു കൈയെന്‍ കൈവിരല്‍ പിടിക്കവേ, 

അറിഞ്ഞു ഞാന്‍, അമ്മതന്‍ നെഞ്ചിന്‍ നേരും നോവും.... 

ആ കൊച്ചു പുഞ്ചിരി  കാണും നേരത്തു, 

ഗ്രഹിച്ചു  ഞാന്‍, പണ്ടമ്മതന്‍ ഹൃത്തില്‍ നിറഞ്ഞ കിനാവും മമതയും...


ഹൃദയപൂര്‍വ്വം, 

വിജിത