Tuesday, April 14, 2020

നിന്നിലൂടെ. . .

ഇന്ന് ഞാൻ മുറ്റത്തേക്കിറങ്ങവേ,
കണ്ടൊരു കൊച്ചു ചിത്രശലഭത്തെ;
എൻ പ്രീയ പനിനീർ ചെടിയെ
ചുംബിച്ചു പറക്കുന്നൊരാ-
                                            ശലഭത്തിനെന്തു ഭംഗി.


ഒരു കുഞ്ഞു പുഴുവായ് ജീവിച്ച നാൾ
നീ തിന്നു തീർത്തൊരിലകൾ കാട്ടി-
കണ്ണീരിൽ കുതിർന്നൊരു പുഞ്ചിരിയെനിക്ക്
സമ്മാനിപ്പൂ എൻ കൊച്ചു നാരകം. . .


നാളുകൾ ചിലത് കഴിഞ്ഞപ്പോൾ
സമാധിയിലാണ്ടു നീ ആ ഇലത്തുമ്പിൽ;
ഇന്നു നേടിയൊരീ സൗന്ദര്യം,
ഈശ്വരദാനമെന്നോർക്ക നീ
                                                    എൻ ശലഭമേ. . .



പറന്നകലുകയാണോ നീ,
എൻ കൊച്ചുപൂന്തോപ്പിൽ നിന്നും?
നീലാകാശത്തിൽ നിൻ സോദരങ്ങളെ
തേടി പുറപ്പെടുന്നുവോ നീ?


ഈ കൊച്ചു വർണ്ണചിറകുകൾ വിരിച്ചു
                                                                            നീ ചെല്ലുക-
ഓരോ പൂവിനരികിലും, നൽകുക ഒരു 

                                                                           ചെറു പുഞ്ചിരി ഏവർക്കും.
നിറയട്ടെ നിന്നിലൂടെ ഈ ഭൂവിൽ
ആനന്ദവും, ശാന്തിയും, വർണ്ണങ്ങളും. . . .





ഹൃദയപൂർവ്വം,
വിജിത


 


(ആദ്യമായി അച്ചടി മഷി പുരണ്ട എന്‍റെ കവിത ഇതാണ്. കളിവീണ എന്ന ബാലമാസികയിൽ ആണിതന്ന് അച്ചടിച്ച് വന്നത്;ഏകദേശം 10-11  വര്ഷങ്ങൾക്ക് മുൻപ്... )

Friday, April 3, 2020




നഷ്ടബാല്യത്തിൻ്റെ കുസൃതികളെ, കൗമാരത്തിൻ്റെ സ്വപ്നങ്ങളെ തിരികെ കിട്ടുവാൻ ഇന്നിൻ്റെ യൗവ്വനം കൊതിക്കുന്നു... 




ഹൃദയപൂർവ്വം,
വിജിത 

Wednesday, April 1, 2020

ജീവിക്കാൻ വിധിക്കപ്പെട്ടവൻ

പനിനീർചെടികളോടന്ന് ചോദിച്ചു ഞാനൊരു പൂവ്,
തന്നില്ലയവരെനിക്കാ സ്വപ്നങ്ങൾ തൻ ചെമ്പനീർപൂവ്. . .

പൂങ്കാറ്റിനോട് ചോദിച്ചു ഞാനൊരൽപ്പം നറുമണം
തന്നില്ലയവനെൻ പ്രണയത്തിൻ നഷ്ടഗന്ധം.

മഴയോട് ചോദിച്ചു ഞാനൊരു താരാട്ട്,
തന്നതില്ലയവൾ ഞാൻ മറന്നയാ സംഗീതം

നക്ഷത്രങ്ങളോട് കെഞ്ചി ഞാനാ പുഞ്ചിരിക്കായ്
ഗോഷ്ടി കാണിച്ചവരെന്നെ നോക്കി. . .

രാത്രിയോട് ചോദിച്ചു ഞാനൊരു സ്വപ്നം,
തന്നില്ലയവളെനിക്ക് സുന്ദരമാം കനവുകൾ!

ഭൂമിയോടപേക്ഷിച്ചു ഞാനൊരല്പം ദയയ്ക്കായ് -
ആട്ടിപായിച്ചെന്നെ ക്രൂരമായ്‌;

ഒടുവിൽ ചോദിച്ചു ഞാൻ മൃത്യുവോടൊരൽപ്പം
                                                                                                  നിശ്ശബ്‌ദത
വിലക്കപ്പെട്ടെനിക്കാ മരണം പോലും. . .

ജീവിതം ജീവിച്ചു തീർക്കുവാൻ

വിധിക്കപെട്ടവൻ  ഞാൻ,
ചോദിക്കട്ടെ അവളെന്നോട് പ്രണയം 
തിരിക്കുമെൻ മുഖം ഞാനുമന്ന്‌,
വിറ്റുകഴിഞ്ഞല്ലോ  ഞാനെൻ ഹൃദയം-
വേദനിക്കില്ലയെനിക്കെന്നുറപ്പ്;
എങ്കിലും . . . . ആവുമോ എനിക്കതിന്?

ഹൃദയപൂർവ്വം,
വിജിത