Wednesday, July 15, 2015

പരാതിപ്പെട്ടിയ്ക്കായ് വീണ്ടും....

എഴുതേണ്ടതെന്തെന്ന സംശ്ശയത്തിൻ
മഷി നിറച്ചെഴുതി ഞാൻ,
നിർബന്ധം നിമിത്തമീ പരാതി പെട്ടി-
തൻ കഥ നാളുകളേറെ മുൻപ്.

കാലങ്ങൾക്കിപ്പുറമീ പകലിൽ,
എഴുതുന്നു ഞാനൊരിക്കൽ കൂടിയാ-
സൗഹൃദത്തിനോർമയിൽ,
മാറ്റങ്ങളില്ലാത്ത പരാതിപ്പെട്ടിയെ കുറിച്ച്.     

മാറിയ പകലുകളിൽ,
മാറാതെയിരുന്നു ജീയോണ്‍,
മറക്കേണ്ട രാവുകളെ,
മറക്കാതെയോർത്തു ഇയാൾ.

മാറ്റങ്ങളില്ലാതെ ജീയോണും
ജീയോണെ പരാതിപെട്ടിയാക്കു-
മായിരം പരാതികളും
നിലയ്ക്കാത്ത ചോദ്യങ്ങളും
                                                    തുടരുന്നുവിന്നും....

വ്യത്യസ്ഥമായതൊന്നു മാത്രം,
കണ്ടെത്തിയിരിക്കുന്നു ഇയാൾ-
സ്വന്തമാക്കുവാനുള്ള പെണ്ണിനെ,
സ്വന്തമാമൊരു പ്രണയത്തെ.

വാക്കുകളിൽ നിറയുന്നുണ്ടൊരു
വ്യത്യസ്ഥമാം ആനന്ദം;
തിളങ്ങുന്നുണ്ടാം നിൻ നയനങ്ങൾ,
പ്രണയത്തിൻ നിറവിൽ.

വാചാലമാകുന്നു സംഭാഷണങ്ങൾ,
പറയുന്നഭിമാനപൂർവ്വം താങ്കൾ,

താങ്കളെ കാത്തിരിക്കുമാ-
ഹൃദയത്തിനുടമയെ കുറിച്ചേറെ....

ആശംസിക്കുന്നു ഞാൻ ഹൃദയപൂർവ്വം,
ഏറെ സന്തോഷവും എല്ലാ നന്മകളും,
ജീവിക്കുക നിങ്ങളൊരുമിച്ച്,
വർഷങ്ങളേറെ പ്രണയപൂർവ്വം. . . . .




ഹൃദയപൂർവ്വം,
വിജിത

Wednesday, July 1, 2015

വൾഗാരിറ്റി




മറയ്ക്കേണ്ടതെല്ലാം മറയ്ക്കേണമെന്നും

മറയ്ക്കുവാൻ പർദ്ദ വേണ്ടെന്നും
പറഞ്ഞൊരമ്മയെ ഓർത്തു ഞാൻ-
ബാലിശമാമീ അലിഖിത നിയമം കേൾക്കയിൽ.
പറയുന്നു നിരൂപകവൃന്ദം ഉറപ്പോടെ,
പെണ്ണിൻ മാനം തൂങ്ങുന്നതേതോ-
ദൂപ്പട്ടതൻ തൊങ്ങലിലെന്നു!
ഷോളായും സ്റ്റൊളായും ദൂപ്പട്ടയായും
കഴുത്തിൽ തൂങ്ങുമീ ചെറു-
തുണികഷണത്തിന് മാനമെന്നും പര്യായമോ?

'വൾഗാരിറ്റി'-യെ ഭയന്നു ഞാൻ,
പൊതിയുന്നെന്നെത്തന്നെയൊരു ഷോളിൽ,
മറയ്ക്കേണ്ടതെന്തെന്നു വ്യക്തമായറിയാതെ...
വലിച്ചിടുന്നൊരു  തിരശ്ശീലയെൻ-
പെണ്ണായി പിറന്ന പാപത്തിന്മേൽ !


പിൻകുറിപ്പ്‌:

മറയ്ക്കേണ്ടതുപോലും മറയ്ക്കാതെ
എനിക്കെതിരേ വരുമാ-
പെണ്‍കൊടിയെ കാണുമ്പോൾ
വൾഗാരിറ്റിതൻ അർത്ഥമറിയാതെ
കുഴങ്ങുന്നു വിഢിയാം ഞാൻ.

നോക്കരുതാത്തതെവിടെയെന്ന്
പഠിക്കേണ്ടതുണ്ട് ചിലരെങ്കിലും!



ഹൃദയപൂർവ്വം,
വിജിത





(സ്ത്രീ-പുരുഷ ഭേദമെന്യേ മാന്യമായി വസ്ത്രം ധരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതിനെതിരെയുള്ളതല്ല  ഈ  വരികൾ. പക്ഷെ മാന്യതയുടെ അതിർവരമ്പുകൾ  നിശ്ചയിക്കുമ്പോൾ ഒരൽപം വിചിന്തനം നല്ലതാണ്......അടിച്ചേൽപ്പിക്കലല്ല അവബോധം സൃഷ്ടിക്കലാണ് അഭികാമ്യം. )




പ്രണയിച്ചവൻ ഏതോ പാഴ്കിനാവിലെ പെണ്‍പൂവിനെ,
സ്വന്തമല്ലെന്നറിഞ്ഞിട്ടും ചേർത്തു നിർത്തിയാ-
കുടക്കീഴിൽ, പെയ്യാത്തൊരേതോ മഴയത്തു,
വെറുതേ......

ഹൃദയപൂർവ്വം, 
വിജിത

Wednesday, June 10, 2015



                       ഇവിടെ ഇങ്ങനെ ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഞാന്‍ പലപ്പോഴും പ്രണയത്തെ കുറിച്ച് ചിന്തിക്കാറ്... ഇന്നും ഉത്തരമില്ലാതെ ഒരു ചോദ്യം എന്‍റെ മനസ്സിലുണ്ട്; പ്രണയത്തെ കുറിച്ച് ഇത്രയധികം വായിക്കുകയും പറയുകയും എഴുതുകയും ചെയ്തിട്ടും എന്ത് കൊണ്ടാണ് ഞാന്‍ ഒരിക്കല്‍ പോലും പ്രണയിക്കാത്തത്? അതോ ഇനി ഞാന്‍ പ്രണയത്തെ തിരിച്ചറിയാതെ പോയതാകുമോ? അതെങ്ങനെ ശരിയാകും?? കാരണം കേട്ടറിവുകളിലെ പ്രണയം തീര്‍ച്ചയായും അങ്ങനെയല്ല, അത് ജീവിതത്തെ പോലും കീഴ്മേല്‍ മറിക്കുന്നതാണ്. അപ്പോള്‍ എന്നെ തേടി ഒരിക്കലും പ്രണയമെത്തിയിട്ടില്ല എന്ന് തന്നെ വേണം കരുതാന്‍......

                     അങ്ങനെയെങ്കില്‍ ആ ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു, എന്തേ പ്രണയം എനിക്കപ്രാപ്യമായി തുടരുന്നു????

ഹൃദയപൂർവ്വം,
വിജിത

Friday, May 1, 2015

മഴ




      ആരൊക്കെയോ മഴയെ പഴിക്കുമ്പോഴും പ്രണയിക്കാതിരിക്കാനാവുന്നില്ലല്ലോ എനിക്ക് രാവിന്‍ പ്രിയ സഖിയെ.....
ഒരുപക്ഷെ, ഇന്നലെകളില്‍ ഞാന്‍ നിന്നെ വെറുത്തതിനാലാവാം ഇന്ന് ഞാന്‍ നിനക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്നത്, മരണത്തിലും.....

ഹൃദയപൂർവ്വം, 
വിജിത