Sunday, June 8, 2014

ഞാൻ കണ്ട ഏറ്റവും മാധുര്യമാർന്ന പെണ്‍കുട്ടിക്ക് സമർപ്പണം




തിരയുന്നു ഞാൻ മാധുര്യമേറും വാക്കുകൾ,
കാരണമെഴുതേണ്ടതുണ്ടെനിക്കു രേഖയെ കുറിച്ച്....
സുന്ദരി  സുശീല എന്നൊക്കെയുള്ളേതോ
വിവാഹപരസ്യം പോൽ നിൽക്കുന്നിവൾ,

എല്ലാം തികഞ്ഞവളായെൻ മുന്നിൽ....
ഹൃദയംഗമായി ചിരിക്കുന്നു,ഇടയ്ക്കെപ്പൊഴോ,
കുസൃതി  പറയുന്നു നിഷ്കളങ്കമായ്....
ദേഷ്യത്തിലും കാക്കുന്നിവൾ മാധുര്യമൊരൽപ്പം.

എന്നിൽ കാണാത്ത നന്മകൾ കാണാം ഇവളിൽ...
അച്ഛനുമമ്മയ്ക്കുമോമന പുത്രിയായ്,
ചേച്ചിക്കു പ്രീയ അനുജത്തിയായ്,
വളർത്തുതത്തയ്ക്ക് വാത്സല്യമായ്,
നാൻസിക്കു ഉറ്റസുഹൃത്തായ്,
സുന്ദരമാക്കുന്നിവളീ ജീവിതം...
കാണാം ഇവളിൽ സ്ത്രീതൻ ആയിരം ഭാവങ്ങൾ,
പെണ്ണായ്  പിറക്കുവാൻ  കൊതിപ്പിക്കും ഇവൾ നിങ്ങളെ !


എന്നോ എങ്ങു നിന്നോ വരേണ്ടൊരു വരനായി,
തന്നെ ഒരുക്കുന്നിവൾ സ്വയം;
ഭക്ഷണം കുറച്ചും, സൗന്ദര്യം കാത്തും...
ചുവരിൽ
ചാരി  നിൽക്കുമെന്നോടും
ചോദിച്ചു,
മെലിയേണ്ടതെങ്ങനെയെന്നൊരിക്കൽ
നീ....
മെലിഞ്ഞുപോയതിൽ എന്നോടു കലഹിക്കു-
മെൻ അമ്മയെയോർത്തു ചിരിച്ചു ഞാൻ,
'മെലിയുന്നതെന്തിനു, നീ സുന്ദരിയല്ലേയെന്നു'

മറുചോദ്യം ചോദിച്ചതോർക്കുന്നുവോ നീ?

അറിയുക തോഴീ നീയതു കളിവാക്കല്ലെന്നു,
സുന്ദരിയാണു നീ ,
ഹൃദയം നിമിത്തവും, രൂപത്തിനാലും
...

മാറേണ്ടതില്ല നീ ആർക്കായും.

നിനക്കായ് വരുമാ വരന്റെ
കൈപിടിക്കും
നേരത്ത്,
ഞാനുണ്ടാം നിൻ ചാരത്ത് പുഞ്ചിരിയോടെ,
അന്ന് വരെ ഓർക്കുക,
സുന്ദരിയാണു നീ ഹൃദയം നിമിത്തവും,
                                             രൂപത്തിനാലും............


[അതിനുശേഷം ഓർമിപ്പിക്കുവാൻ അദ്ദേഹമുണ്ടാകും! :P ]



ഹൃദയപൂർവ്വം,
വിജിത






 
NB: ഇതൊരു സാധാരണ പെണ്‍കുട്ടിയെ കുറിച്ചാണ്. എന്റെ കൂടെ പഠിച്ച വലിയ പ്രത്യേകതകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു പെണ്‍കുട്ടി.. എന്നാൽ അവൾ പ്രസക്തയാവുന്നത് അസാധാരണമായ അവളുടെ മാധുര്യമേറുന്ന ജീവിതം കൊണ്ടാണ്.ഇവളെ കാണാതെ പോയവർ ഉണ്ടാകാൻ ഇടയില്ല.. കാരണം അവൾ എല്ലാവർക്കും ആ മാധുര്യം പകർന്നു  നൽകിയിരുന്നു.. എനിക്കും തന്നു അവൾ ഒരൽപം മാധുര്യം; അതുകൊണ്ട് തന്നെ എഴുതാതിരിക്കാൻ ആവില്ല എനിക്ക്.....
രേഖ, മറക്കുവാൻ ആകാത്ത ഓർമയായി  ഉണ്ടാകും നീയെന്നും എന്നുള്ളിൽ. നന്ദി, നീ പകർന്നു  തന്ന നന്മയുടെ മധുരത്തിന്....:)

Friday, May 23, 2014

എന്റെ ഗുൽമോഹർ


     


        എനിക്ക്  വാകമരങ്ങളോട് വല്ലാത്തൊരു ഇഷ്ടം ഉണ്ട്. ഗുൽമോഹർ എന്ന അതിന്റെ  മറുപേരും എന്നെ മോഹിപ്പിക്കുന്നു... ഓർമയുള്ള കാലം മുതൽ ഞാൻ  വിരഹച്ചുവപ്പുള്ള വാകമരങ്ങളെ പ്രണയിച്ചിരുന്നു... ഗുൽമോഹർ  മരങ്ങൾ  എവിടെ കണ്ടാലും ഞാൻ നോക്കി നിന്ന് പോകാറുണ്ട്.. അവ എന്നെ സന്തോഷിപ്പിക്കുന്നു.
           എന്ത് കൊണ്ടെന്നോ എങ്ങനെയെന്നോ അറിയാതെ നാം ചിലരെ സ്നേഹിക്കാറില്ലെ, അതുപോലെയാണ് എന്റെ ഈ ഇഷ്ടവും. എന്നെങ്കിലും ഒരിക്കൽ എന്റെ വീട്ടുമുറ്റത്തും ഒരു ഗുൽമോഹർ വച്ച് പിടിപ്പിക്കണം എന്നും എന്നിട്ടതിന്റെ ചുവട്ടിൽ  എനിക്കെന്റെതായൊരു ലോകം ഉണ്ടാക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നു; പ്രണയവും സ്വപ്നങ്ങളും ഒക്കെയുള്ള ഒരു ലോകം....
                        മനസ്സിൽ  നട്ട ആയിരം വാകമരങ്ങളുടെ ഇടയിൽ  സ്വപ്നങ്ങളിലെ  പ്രണയത്തിനായ്‌  കാത്തുനില്ക്കുകയാണിന്ന് ഞാൻ. നാളെയുടെ ഏതെങ്കിലും ഒരു പുലരിയിൽ ആ പ്രണയവും ഗുൽമോഹറുകളും യഥാർത്ഥ്യമാകും എന്ന പ്രതീക്ഷയോടെ....... 
ഹൃദയപൂർവ്വം,
വിജിത

Wednesday, May 21, 2014

കാരണമറിയാത്ത ദുഖം



 

ഇടനെഞ്ചിൽ നിന്നുയരുന്നു നോവിൻ തുടികൊട്ട്,

ബഹ്യമാം കണ്ണിനറിയാത്തൊരേതോ മനോവേദന

എന്തുകൊണ്ടിങ്ങനെ പിടയുന്നതെന്റെ

ഉള്ളെന്നറിയില്ല, ഉള്ളതെന്തീ വേദനയ്ക്കൊരു പരിഹാരം?

തിമിർത്തു പെയ്യുമീ രാത്രിമഴയോട്

ചേർന്ന് ഞാനും
തേങ്ങുന്നു  ഉള്ളിന്റെയുള്ളിൽ

ഒരുറക്കം കഴിഞ്ഞുണരും നേരത്ത്

ശാന്തമാകാം ഈ മനസ്സ്......

ഒരു മിന്നൽപിണർ പോൽ

മാഞ്ഞിടാം ഈ വേദനയും.....

എങ്കിലുമെന്തോ , കുറിക്കുവാൻ

തോന്നിയെനിക്കീ  വേദനതൻ കഥ.

നിശാജീവിയാം  എന്റെ തോഴിയാണീ

നിഗൂഢമാം ദു:ഖവും എന്നു തോന്നുന്നു...

കാരണമോതാതെ എത്തുന്നിവൾ

രാത്രിതൻ  നിശ്ശബ്ദയാമങ്ങളിൽ ....
 
ആരോരുമറിയാതെ, എന്തിന്നെന്നറിയാതെ  തേങ്ങുന്നു ,

ആർക്കോവേണ്ടിയെൻ ഹൃത്തം .

'ഭ്രാന്തിൻ' ലക്ഷണമിതെന്നു ചങ്ങാതിയവൻ

കളിച്ചൊല്ലുന്നത്   കേട്ട്  ഖിന്നത-

യുണ്ടായെൻ മനമതിലും,

ഭ്രാന്തോ എനിക്കെന്ന് !!

ഭ്രാന്തല്ലിതു അറിയുന്നു ഞാനത്

പിന്നെയെന്തിതെന്ന ചോദ്യത്തിനു-

ത്തരവുമില്ലെന്റെ  കൈയ്യിൽ..............

ഏതോ ദു:ഖത്തിൻ മുന്നറിയിപ്പാകാം ,

പണ്ട് മാറ്റിവച്ചോരേതോ തേങ്ങലിൻ ബാക്കിയാകാം,

വെറുമൊരു  തോന്നലാകാം...

എന്താകിലും അറിയുന്നു ഞാൻ
 
നോവുന്നു എൻ ഹൃദയമെന്ന്.................

ഹൃദയപൂർവ്വം,
വിജിത

ആരും പറയാത്ത പ്രണയത്തിൻ കഥയുമായ്
എത്രയോ ജന്മങ്ങളവളലഞ്ഞു........

ആരുമെഴുതാത്ത ഇഷ്ടത്തിൻ കാവ്യമായ്
എത്രയോ ജന്മങ്ങളവനലഞ്ഞു...........


ഹൃദയപൂർവ്വം,
വിജിത

Friday, May 9, 2014

നഷ്ടസൗഹൃദo



ഓർക്കുന്നു ഞാനീ മഴയിൽ
നഷ്ടസൗഹൃദമേ  നിൻ മുഖം.
കളിച്ചും ചിരിച്ചും, പിന്നെ-
ക്കരഞ്ഞും പിരിഞ്ഞും,
മിണ്ടാതെ മിണ്ടിയും,
ഒടുവിലിണങ്ങിയും,
നാം കാത്തൊരാ സൗഹൃദത്തെ
ഓർക്കുന്നു ഞാനിന്ന്.....

എന്നിട്ടുമെങ്ങനെ ഓർമയിൽ മാഞ്ഞു,
സൗഹൃദമേ നീ?
അഹങ്കരിച്ചിരുന്നു ഞാൻ നിൻ
നിസ്തുല പ്രഭയിൽ ;
എന്നിട്ടുമെന്തേ അകന്നു പോയ്‌
നീയെൻ പ്രീയ സൗഹൃദമേ ?
ഓർക്കാതിരിക്കാൻ
ഓർക്കുന്നു ഞാൻ,
എന്നിട്ടും മറക്കുന്നില്ല
നിന്നെ ഞാൻ....................
ഹൃദയപൂർവ്വം,
വിജിത