മഴ വന്നു വിളിച്ചതും വൈദ്യുതി കൂടെ ഇറങ്ങി പോയി... എന്നിട്ടിപ്പോള്‍ രണ്ടിനേയും കാണാൻ ഇല്ല. ഇരുട്ടത്ത് ചൂടും സഹിച്ച് ഞാന്‍ മാത്രം ഒറ്റയ്ക്ക്.
വിജിത
എന്റെ ഓര്‍മകളില്‍ നിന്റെ ഗന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത് മഴയൊരുപാടു കഥകള്‍ പറഞ്ഞ ആ രാത്രിയിലാണ്...
ആ നേരിയ വെളിച്ചത്തില്‍ ഒറ്റയ്ക്കിരുന്ന് ഓര്‍മകളില്‍ പരതിയ എന്റെ നാസികയിലേക്ക് നിന്റെ ഗന്ധം അരിച്ചു കേറുന്നത് അറിയാന്‍ അധികനേരം വേണ്ടി വന്നില്ല... അത്രമേല്‍ പ്രീയപ്പെട്ടതായിരുന്നല്ലോ അതെനിക്ക്.!
അന്ന് മുതലാണ് ഞാന്‍ വീണ്ടും ഒറ്റയ്ക്കല്ലാതെയായത് ....
ഹൃദയപൂര്‍വ്വം,
വിജിത
വിരഹവാകകൾ പൂ പൊഴിച്ച വഴിയിലൂടെ മഴയുടെ കൈ പിടിച്ച് അവൾ നടന്നു . . . താഴെ ചുവന്ന പരവതാനി വിരിച്ച പൂക്കൾ അപ്പോഴും പറഞ്ഞത് മഴയോടുള്ള അവരുടെ പ്രണയത്തെ കുറിച്ചാണ് . . . കൊമ്പുകളിൽ ചേർന്ന് നിന്നപ്പോൾ അവരെ മോഹിപ്പിച്ച അവൻ്റെ മണം ഇന്നവർ നെഞ്ചോട് ചേർത്തിരിക്കുന്നു ; അവരുടെ ആത്മാവിൽ അത് അലിഞ്ഞു ചേർന്നിരിക്കുന്നു.
ഒടുവിൽ, നാളെ മണ്ണിൽ അലിഞ്ഞു ചേരുമ്പോഴും അവർ കൃതാർത്ഥർ ആയിരിക്കും.. ഒരു മാത്രയെങ്കിലും അവർ ഒന്നായിരുന്നു എന്നോർത്ത് !
എന്ന് ഹൃദയപൂർവ്വം,
വിജിത
നീ തന്ന നോവിന്റെ മുറിപ്പാടില്‍ ചോര കിനിയുന്നുണ്ട്,
എങ്കിലുമെന്റെ സിരകളില്‍ നിന്നോടുള്ള പ്രണയം നുരഞ്ഞുപൊന്തുന്നു.
ഭ്രാന്തമാണെന്റെ പ്രണയം,
നീ നല്‍കുമാ പ്രണയചഷകത്താല്‍
ഉന്മാദിനിയായതോ ഞാന്‍?
അറിയാമെനിക്ക് - നിന്നിലെ നിന്നെ,
നീ കാത്തുവെയ്ക്കുന്നൊരാ പ്രണയത്തിനുറവയും.
വിട്ടു പോകുവാനാമോ എനിക്കിനി?
എന്റെ പ്രാണന്‍ നിന്നിലലിഞ്ഞു പോയിരിക്കുന്നുവല്ലോ!
എന്ന് ഹൃദയപൂര്‍വ്വം,
വിജിത