Monday, March 23, 2020







പുറത്ത് മഴ പെയ്യുകയാണ്. . . ഹൃദയത്തെ തൊട്ടുണർത്തുന്ന സംഗീതവുമായി മറ്റൊരു രാത്രി മഴ. ഓർമകളുടെ താളം തിരിച്ചറിയുകയാണ് ഞാൻ. . .


ഹൃദയപൂർവ്വം, 
വിജിത 

Sunday, March 22, 2020

ഒരു ഭ്രാന്ത്


      എനിക്കവനോട് പ്രണയമാണോ? അല്ല,അത്  വെറുമൊരു കൗതുകമാണ്. കൗതുകങ്ങളെ ആരും പ്രണയമെന്ന് വിളിക്കാറില്ലല്ലോ. സദാചാരക്കണ്ണുകൾക്കിടയിലൂടെ ഞാനാ മുഖം തിരയുന്നത് വെറും കൗതുകം കൊണ്ട് മാത്രമാണോ എന്നൊരു കുഴപ്പം പിടിച്ച ചോദ്യം ചോദിക്കുന്നു ഈ മനസ്സ്, അല്ലെങ്കിലും,ഈയിടയായി ഈ മനസ്സത്ര ശരിയല്ല- എന്തൊക്കെയോ വെറുതെ പുലമ്പുന്നു. 

      അത് പ്രണയമല്ലെന്ന്  പറഞ്ഞു പഠിക്കുന്നു ഞാൻ, കാരണം, ആ വാക്ക് പറഞ്ഞു വഞ്ചിച്ച ചിരിയുടെ ഓർമ്മ എന്നെ നടുക്കുന്നുണ്ടിപ്പോഴും, ചില്ലുകൊണ്ട്  മുറിവേറ്റ പോലെ ഹൃദയം വേദനിക്കുന്നുമുണ്ട്. . . .

     എന്തൊക്കെയാണെങ്കിലും എന്നെയറിയാത്ത നിൻ്റെ മുഖം ഇങ്ങനെ കാണുന്നതൊരു സുഖമാണ്. . . .ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഞാൻ നിന്നെ തിരഞ്ഞു പിടിക്കുന്നത് അതുകൊണ്ടാണ്. നീ ഒരിക്കലും എന്നെ കാണില്ലെന്നും എൻ്റെയീ ഭ്രാന്തറിയില്ലെന്നും എനിക്കറിയാം; ഇതിലെ തെറ്റും ശരിയും എനിക്കറിയുകയുമില്ല. 

          നാളെ നീ മറ്റാരുടെയെങ്കിലും സ്വന്തമാണെന്നോ ആകുന്നെന്നോ അറിയുന്ന നാൾ വരെ നീ എൻ്റെ  പ്രീയപ്പെട്ട കൗതുകമായിരിക്കും. അതിനുശേഷം ബാല്യത്തിൽ കൈവിട്ടുപോയ ഏതോ മയിൽപ്പീലിത്തുണ്ട്  പോലെ ഞാൻ നിന്നെ എൻ്റെ ഹൃദയത്തിൻ്റെ  കോണിലേക്ക് അലസ്സമായിട്ടിട്ട് ഒരു ചിരിയിലെൻ്റെ നോവൊളിപ്പിച്ച് നിൻ്റെ മുൻപിലൂടെ നടന്നു പോകും. . . .



ഹൃദയപൂർവ്വം ,
വിജിത 

Saturday, March 21, 2020

ഇന്ത്യയുടെ പുത്രി

ഉയരുന്നു വീണ്ടുമൊരു ഗദ്ഗദമിന്ത്യ-
തൻ മാറിൽ നിന്നും.... 
ഭാരതത്തിൻ്റെ പുത്രി കരയുന്നു വീണ്ടും,
മാനത്തിനായി കേഴുന്നവൾ ഒരിക്കൽക്കൂടി...

പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു,
ഇന്ത്യതൻ തെരുവിൽ
വീണ്ടുമൊരു പാവം പെണ്ണ്,
ഭാരതത്തിൻ യുവത്വം. . .

പേരറിയില്ലെനിക്കവളുടെ
മുഖമറിയില്ല....
അറിയുന്നതിത്ര മാത്രം ,
എന്നെപ്പോലൊരു പെണ്ണവൾ. . .

കേൾക്കുന്നു ഞാനെൻ ശബ്ദം ,
അവളുടെ നിലവിളിയിൽ,
അറിയുന്നു ഞാനെൻ
ഉയിർപ്പിടയുന്നതവളുടെ തേങ്ങലിൽ. . .

ജീവിക്കാൻ കൊതിച്ചു
നീ ഏറെ, ഈ നരകത്തിലും.
ധീരതയോടെ പറഞ്ഞു
ജീവിക്കണമെന്നു നീ. . .

ഒടുവിലാ പെട്ടിയിൽ
നിശ്ശബ്ദയായ്‌ മടങ്ങുമ്പോഴും
നിൻ ഉള്ളിലഗ്നി
കത്തുകയായിരുന്നിരിക്കാം. . .


നടുങ്ങുക ഭാരതമേ,
കത്തിയമരും നീയാഗ്നിയിൽ,
പെണ്ണിൻ്റെ മാനം തട്ടിപ്പറിക്കും
കഴുകരേ, നിങ്ങളെ ദഹിപ്പിക്കുമതൊരിക്കൽ
കാത്തിരിക്കുക. . . .
ഇന്ത്യതൻ വീരപുത്രി,
പുനർജനിക്കും വരെ. . .




ഹൃദയപൂർവം,
വിജിത 






(25 -1 -2013 ൽ  എഴുതിയതാണെങ്കിലും എന്തുകൊണ്ടോ ഇതുവരെ ഇത് മറ്റാരെയും കാണിക്കാൻ  തോന്നിയില്ല.. അന്നുണ്ടായ അനേകം നിലവിളികൾക്കിടയിൽ ഒന്നായി കയ്യടി നേടേണ്ട എന്ന തോന്നലാകാം അല്ലെങ്കിൽ ഇത് കാണുമ്പോൾ ഓർമവരുന്ന ആ സംഭവത്തിൻ്റെ  നീറ്റലാകാം, എന്തുകൊണ്ടോ ഇന്നുവരെ ഞാൻ ഇത് മനഃപൂർവം മറന്നുവെച്ചു. ഇന്നിതിവിടെ എഴുതുമ്പോൾ  ആ നീറ്റൽ  തെല്ലൊന്നു അടങ്ങിയിട്ടുണ്ട്...വൈകിയെങ്കിലും അവൾക്കു നീതി ലഭിച്ചിരിക്കുന്നു... ഒരാൾ ഒഴിച്ചു എല്ലാവരും ഈ ഭൂമിയിലിനിയില്ലാതെ ആയിരിക്കുന്നു. )

Saturday, February 1, 2020

                             സ്വപ്നങ്ങളുടെ മഷി നിറച്ചെഴുതിയിരുന്നൊരു തൂലികയുണ്ടായിരുന്നു എനിക്ക്... ഇന്നലെകളിൽ മറന്നുവെച്ച   ആ സ്ഫടികതൂലികയെ  ഇന്നു ഞാൻ  വീണ്ടും കണ്ടെത്തി. 
                            അതേ,വീണ്ടും എഴുതുകയാണ് ഞാൻ, എന്നെക്കുറിച്ചും എന്നെക്കുറിച്ചല്ലാത്തവയെക്കുറിച്ചും........

ഹൃദയപൂർവ്വം , 
വിജിത 

Friday, December 6, 2019

കൊല്ലുന്നതോ നീതിയെന്ന് ചോദിക്കും പ്രേക്ഷകരോട്,
കൊന്നതവളെയായിരുന്നപ്പോൾ എന്തേ 
ചോദിച്ചില്ലയീ ചോദ്യം? 

ഹൃദയപൂർവ്വം,
വിജിത