Monday, August 17, 2015



നിന്‍റെ നുറുങ്ങു കവിതകളിൽ  തട്ടി വീണ അവളെന്നെങ്കിലും
ഒരു മഹാകാവ്യം വായിച്ചാലോ എന്നു ഭയന്നാണോ,
നീ അവളുടെ കണ്ണുകൾ ചൂഴ്ന്നെടുത്തത്‌?

ഹൃദയപൂർവ്വം,
വിജിത 








പ്രണയം എന്ന മൂന്നക്ഷരത്തിൽ വിശ്വസിച്ചു കാമുകനു ചുറ്റും തന്‍റെ ലോകത്തെ പരിമിതപെടുത്താൻ തയാറാവുന്ന, എന്ത് കൊണ്ടോ അടിമത്തം എന്നത് പ്രണയത്തിന്‍റെ പര്യായമാണെന്ന് തെറ്റിദ്ധരിച്ചു ജീവിക്കുന്ന പെണ്‍ജീവിതങ്ങൾക്ക് സമർപ്പണം.... അങ്ങനെ പെണ്ണിനെ കൂട്ടിലടയ്ക്കാത്ത നല്ല പുരുഷന്മാർക്കും :)

Monday, August 10, 2015

വെറുതെ ഒരു മോഹം

                       
          പൂക്കാതെ പോയ മാവിനെയും കൊഴിഞ്ഞു വീണ റോസാപൂക്കളെയും, നിരാശയുടെയും കൌതുകത്തിന്‍റെയും നയനങ്ങളുമായി നോക്കി നില്‍ക്കുന്ന ബാല്യങ്ങള്‍ ഇന്നുമെവിടെയോ ഉണ്ടാകാം. അവരിലൊരാളാകാന്‍ വെറുതെയെങ്കിലുമീ മഴയോട് പരിഭവിക്കാന്‍ ഒരിക്കലും നടക്കാത്തൊരായിരം കഥകളില്‍ വിശ്വസിക്കാന്‍, പകുതിയെത്തിയ ജീവിതത്തിലൂടെ തിരികെ നടക്കാന്‍ വെറുതേ ഒരു മോഹം.........

Wednesday, July 15, 2015

പരാതിപ്പെട്ടിയ്ക്കായ് വീണ്ടും....

എഴുതേണ്ടതെന്തെന്ന സംശ്ശയത്തിൻ
മഷി നിറച്ചെഴുതി ഞാൻ,
നിർബന്ധം നിമിത്തമീ പരാതി പെട്ടി-
തൻ കഥ നാളുകളേറെ മുൻപ്.

കാലങ്ങൾക്കിപ്പുറമീ പകലിൽ,
എഴുതുന്നു ഞാനൊരിക്കൽ കൂടിയാ-
സൗഹൃദത്തിനോർമയിൽ,
മാറ്റങ്ങളില്ലാത്ത പരാതിപ്പെട്ടിയെ കുറിച്ച്.     

മാറിയ പകലുകളിൽ,
മാറാതെയിരുന്നു ജീയോണ്‍,
മറക്കേണ്ട രാവുകളെ,
മറക്കാതെയോർത്തു ഇയാൾ.

മാറ്റങ്ങളില്ലാതെ ജീയോണും
ജീയോണെ പരാതിപെട്ടിയാക്കു-
മായിരം പരാതികളും
നിലയ്ക്കാത്ത ചോദ്യങ്ങളും
                                                    തുടരുന്നുവിന്നും....

വ്യത്യസ്ഥമായതൊന്നു മാത്രം,
കണ്ടെത്തിയിരിക്കുന്നു ഇയാൾ-
സ്വന്തമാക്കുവാനുള്ള പെണ്ണിനെ,
സ്വന്തമാമൊരു പ്രണയത്തെ.

വാക്കുകളിൽ നിറയുന്നുണ്ടൊരു
വ്യത്യസ്ഥമാം ആനന്ദം;
തിളങ്ങുന്നുണ്ടാം നിൻ നയനങ്ങൾ,
പ്രണയത്തിൻ നിറവിൽ.

വാചാലമാകുന്നു സംഭാഷണങ്ങൾ,
പറയുന്നഭിമാനപൂർവ്വം താങ്കൾ,

താങ്കളെ കാത്തിരിക്കുമാ-
ഹൃദയത്തിനുടമയെ കുറിച്ചേറെ....

ആശംസിക്കുന്നു ഞാൻ ഹൃദയപൂർവ്വം,
ഏറെ സന്തോഷവും എല്ലാ നന്മകളും,
ജീവിക്കുക നിങ്ങളൊരുമിച്ച്,
വർഷങ്ങളേറെ പ്രണയപൂർവ്വം. . . . .




ഹൃദയപൂർവ്വം,
വിജിത

Wednesday, July 1, 2015

വൾഗാരിറ്റി




മറയ്ക്കേണ്ടതെല്ലാം മറയ്ക്കേണമെന്നും

മറയ്ക്കുവാൻ പർദ്ദ വേണ്ടെന്നും
പറഞ്ഞൊരമ്മയെ ഓർത്തു ഞാൻ-
ബാലിശമാമീ അലിഖിത നിയമം കേൾക്കയിൽ.
പറയുന്നു നിരൂപകവൃന്ദം ഉറപ്പോടെ,
പെണ്ണിൻ മാനം തൂങ്ങുന്നതേതോ-
ദൂപ്പട്ടതൻ തൊങ്ങലിലെന്നു!
ഷോളായും സ്റ്റൊളായും ദൂപ്പട്ടയായും
കഴുത്തിൽ തൂങ്ങുമീ ചെറു-
തുണികഷണത്തിന് മാനമെന്നും പര്യായമോ?

'വൾഗാരിറ്റി'-യെ ഭയന്നു ഞാൻ,
പൊതിയുന്നെന്നെത്തന്നെയൊരു ഷോളിൽ,
മറയ്ക്കേണ്ടതെന്തെന്നു വ്യക്തമായറിയാതെ...
വലിച്ചിടുന്നൊരു  തിരശ്ശീലയെൻ-
പെണ്ണായി പിറന്ന പാപത്തിന്മേൽ !


പിൻകുറിപ്പ്‌:

മറയ്ക്കേണ്ടതുപോലും മറയ്ക്കാതെ
എനിക്കെതിരേ വരുമാ-
പെണ്‍കൊടിയെ കാണുമ്പോൾ
വൾഗാരിറ്റിതൻ അർത്ഥമറിയാതെ
കുഴങ്ങുന്നു വിഢിയാം ഞാൻ.

നോക്കരുതാത്തതെവിടെയെന്ന്
പഠിക്കേണ്ടതുണ്ട് ചിലരെങ്കിലും!



ഹൃദയപൂർവ്വം,
വിജിത





(സ്ത്രീ-പുരുഷ ഭേദമെന്യേ മാന്യമായി വസ്ത്രം ധരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതിനെതിരെയുള്ളതല്ല  ഈ  വരികൾ. പക്ഷെ മാന്യതയുടെ അതിർവരമ്പുകൾ  നിശ്ചയിക്കുമ്പോൾ ഒരൽപം വിചിന്തനം നല്ലതാണ്......അടിച്ചേൽപ്പിക്കലല്ല അവബോധം സൃഷ്ടിക്കലാണ് അഭികാമ്യം. )




പ്രണയിച്ചവൻ ഏതോ പാഴ്കിനാവിലെ പെണ്‍പൂവിനെ,
സ്വന്തമല്ലെന്നറിഞ്ഞിട്ടും ചേർത്തു നിർത്തിയാ-
കുടക്കീഴിൽ, പെയ്യാത്തൊരേതോ മഴയത്തു,
വെറുതേ......

ഹൃദയപൂർവ്വം, 
വിജിത